Wednesday, August 26, 2009

എന്നീസി 7 (മൂട്ടയെ പുറത്താക്കല്‍)

നാറുന്ന സോക്സും തുളവീണ അണ്ടര്‍വെയറുകളും മൂട്ടയുള്ള കട്ടിലുകളുമായിരുന്നു എന്നീസി ബോയ്സ് ഹോസ്റ്റലിന്റെ (പഴയത്) മുഖമുദ്ര!

ഏതായാലും ഒരു ദിവസം ശരത്തും വിവേകും കൂടെ A6 ‘ല്‍ മൂട്ട നശീകരണം നടത്താന്‍ തീരുമാനിച്ചു. മെഴുക് തിരി ഉരുക്കി ഒഴിച്ച് കട്ടിലിലുള്ള ഓട്ട മുഴുവന്‍ അടച്ചും മണ്ണെണ്ണ ഒഴിച്ചും പല വഴികള്‍ ട്രൈ ചെയ്തു. മൂട്ട പിന്നെയും ബാക്കിയായി. അവസാനത്തെ പ്രയോഗമായി മൂട്ടകളെ കത്തിക്കാന്‍ തീരുമാനിച്ചു. അങ്ങിനെ ജെനറേറ്റര്‍ റൂമീന്ന് കുറച്ച് പെട്രോള് കൊണ്ട് വന്ന് ഒരു തുണിയില്‍ മുക്കി തീ കൊടുത്തു. തുണി ആളി കത്തി. ആളിയ തീ ചവിട്ടി കെടുത്തി. അതോടെ പുകയായി. ഒടുക്കത്തെ പുക. റൂമിന്ന് പുക വരുന്നത് കണ്ട് സീനിയേഴ്സെല്ലാം ഓടി കൂടി.

“നിങ്ങള്‍ ഇതെന്നതാടാ‍ ഈ കാണിക്കുന്നെ?” അതിലൊരു സീനിയര്‍ ചോദിച്ചു.

“ഞങ്ങള്‍ ഈ റൂമിലുള്ള മൂട്ടയെ പുറത്താക്കുകയാണ് സര്‍...” നിഷ്കളങ്കമായ മറുപടി.

കേട്ട പാടെ അവിടെ കൂടിയിരുന്ന സകല സീനിയേഴ്സും ചിരി തുടങ്ങി. ആ റൂമില്‍ താമസിക്കുന്ന സീനിയര്‍ ഒഴിച്ച്. ഇതെന്ത് കൂത്താണെന്ന് ആ രണ്ടെണ്ണത്തിന് അന്ന് മനസിലായില്ല.

കാരണം അന്നവര്‍ക്കറിയില്ലായിരുന്നു ആ റൂമില്‍ താമസിക്കുന്ന സീനിയറിന്റെ ഇരട്ട പേര് “മൂട്ട” എന്നായിരുന്നെന്ന്...

(തുടരും)

--------------------------------

ഗുണപാഠം: പറയാനുദ്ദേശിക്കുന്ന കാര്യം നേരെ ചൊവ്വേ ലഘുവായി ചുരുക്കി പറയുക. അനാവശ്യമായി വലിച്ച് നീട്ടരുത്.

Monday, August 17, 2009

ജോണിക്കുട്ടിയുടെ പത്ത് പ്രമാണങ്ങള്‍

[നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇതെഴുതുമ്പോള്‍ എനിക്ക് പനിയായിരുന്നു(പക്ഷിയാണോ, പന്നിയാണോ അതോ പന്നിയെലി ആണൊ എന്നറിയില്ല). ഇത് വായിക്കുന്നവര്‍ ഒരു മാസ്ക് വയ്ച്ച് മാത്രം വായിക്കുക. ഊവീ (UV) പ്രൊട്ടക്ഷന്‍ ഉള്ളവര്‍ക്ക് ഇത് കമ്പല്‍‌സറി അല്ല. അവസാനം എന്റെ ബ്ലോഗ് വായിച്ചിട്ട് പനി പിടിച്ചെന്ന് പരാതി പറഞ്ഞേക്കരുത്.]

ഷെറിനെ പ്രേമിച്ച ജോണിക്കുട്ടി വെറുമൊരു കിഴങ്ങനാണെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ജീവിതത്തെപറ്റി വ്യക്തമായ കാഴ്ചപ്പാടും അവബോധവും ഉള്ളവനാണ് ജോണിക്കുട്ടി. പക്ഷെ ബ്ലോഗ് എഴുതുന്നവരോടും വായിക്കുന്നവരോടും കക്ഷിക്ക് പുച്ഛമാണ്. ഇവന്മാരെയെല്ലാം തെരണ്ടി വാലിനടിച്ച് മൂട്ടില്‍ മുളക് പൊടിയും തേച്ച് വിടണമെന്നുള്ള അഭിപ്രായക്കാരനാണദ്ദേഹം. ബ്ലോഗര്‍ എന്നാല്‍ പച്ചത്തെറിയും ബ്ലോഗിങ്ങ് എന്നാല്‍ പെണ്‍‌വാണിഭം പോലെ എന്തോ വൃത്തികെട്ട കേസ് കെട്ട് ആണെന്നും ഇവന്മാരെയൊന്നും തറവാട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരുമാണെന്നാണ് ജോണിക്കുട്ടിയുടെ അഭിപ്രായം. ചില ബ്ലോഗ് വായിച്ചാല്‍ ജോണിക്കുട്ടി പറയുന്നതിലും ന്യായമില്ലാതില്ല എന്ന് ആര്‍ക്കും തോന്നി പോകും.

ഷെറിനെ പ്രേമിച്ചതോടെ ജോണിക്കുട്ടി പഠിച്ചു, “ഓടിക്കാനറിയാവുന്ന വണ്ടിയേ മേടിക്കാവൂ” എന്ന്. അത് പോലെ ജോണിക്കുട്ടി താന്‍ കാണുന്ന പടങ്ങളില്‍ നിന്നും വായിക്കുന്ന പുസ്തകങ്ങളില്‍ നിന്നും പരിചയപ്പെടുന്ന സുഹ്രത്തുക്കളില്‍ നിന്നും സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും ഗുണപാഠങ്ങള്‍ ഉള്‍കൊണ്ട് കുറിച്ച് വയ്ക്കുമായിരുന്നു. നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍ കപാസിറ്റി ഉള്ള ബാക്കി ഗുണപാഠങ്ങള്‍ അദ്ദേഹത്തിന്റെ ഡയറിയില്‍ നിന്നും പുള്ളിക്കാരന്‍ അറിയാതെ ഞാന്‍ ഇവിടെ പബ്ലിഷ് ചെയ്യുന്നു. ആത്മഹത്യ പ്രവണത ഉള്ളവര്‍ തുടര്‍ന്ന് വായിക്കണമെന്നില്ല, കാരണം ഇത് അവരുടെ ലക്ഷ്യ ബോധം ഇല്ലാതാക്കിയേക്കും. പിന്നെ ഒരു കാര്യം കൂടി ഞാന്‍ ഇവിടെ ആവര്‍ത്തിച്ചു പറയട്ടെ, ഈ പറയുന്ന ജോണിക്കുട്ടിയും ഞാനും തമ്മില്‍ ആന്റിയും ആന്റിനയും തമ്മിലുള്ള ബന്ധം പോലുമില്ല. വെറുതെ എന്നെ തെറ്റിദ്ധരിക്കരുത് പ്ലീസ്. ജോണ്‍കിഡ് വേ ടോംകിഡ് റെ!

1. വെള്ളമടിക്കുന്നതിന് മുമ്പ് കബോര്‍ഡ് ലോക്ക് ചെയ്യുക.

അല്ലെങ്കില്‍ റ്റോയ്‌ലെറ്റിന്റെ വാതിലാണെന്ന് കരുതി കബോര്‍ഡ് തുറന്ന് വാള് വെക്കാന്‍ സാധ്യതയുണ്ട്! നമ്മള്‍ എന്ത് കാര്യം ചെയ്യാന്‍ തുടങ്ങുമ്പോഴും അതുകൊണ്ടുണ്ടായേക്കാവുന്ന ദോഷഫലങ്ങളെപറ്റി ബോധവന്‍മാരായിരിക്കണം. സ്വന്തം കപാസിറ്റിയെ പറ്റിയും. എടുത്ത് ചാടി ഒന്നും ചെയ്യരുത്.

2. മാവേലെറിയുമ്പോ ഉന്നം വേണം, അല്ലെങ്കില്‍ മുണ്ടക്കല്‍ കൊച്ചേട്ടന്റെ വീടിന്റെ ഓട് പൊട്ടും.

മനുഷ്യന്റെ മനസ് മുനിസിപാലിറ്റി ബസ്റ്റാന്റ് പോലെയാണ്. ഒത്തിരി ആള്‍ക്കാരും ബസുകളും സ്റ്റാന്റില്‍ വന്ന് പോവുന്നു. അത് പോലെ ബോധാവസ്ഥയിലുള്ള മനുഷ്യന്റെ മനസിലൂടെ ഓരോ നിമിഷവും നൂറ് നൂറ് ചിന്തകള്‍ പടക്കം കടിച്ച കാട്ട്പന്നിയേപ്പോലെ പാഞ്ഞ് പോവുന്നുണ്ടാവും. ആ ചിന്തകള്‍ എല്ലാം ഒരേ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുക. അല്ലെങ്കില്‍ ഏതെങ്കിലും ബസില്‍ കയറി എങ്ങോട്ടെങ്കിലും പോകുന്ന യാത്രക്കാരനെ പോലെ ലക്ഷ്യമില്ലാതാവും നമ്മുടെ ജീവിതവും. What you focus becomes your destiny.

3. നഖം വെട്ടാന്‍ കോടാലി വേണ്ട.

ഉള്ളത് കൊണ്ട് സംത്രുപ്തമായി ജീവിക്കുക. ജീവിതം അടിച്ച് പൊളിക്കാനുള്ളതാണ്. പക്ഷെ അത് വല്ലോന്റേം ചിലവില്‍ ആവരുത്. വല്ലോന്റേം ക്രെഡിറ്റ് കാര്‍ഡീന്ന് കാശ് വലിച്ച് കള്ളടിക്കരുത്. വലിച്ചോ പക്ഷെ വലിപ്പിക്കരുത്. രൊക്കം കാശില്ലെങ്കില്‍ ആഡംബരം ഒഴിവാക്കുക. അല്ലെങ്കില്‍ പലിശയടക്കാന്‍ തറവാട് തീറെഴുതെണ്ടി വരും. ദിവസോം ഓഫീസില്‍ പോവാന്‍ പള്‍സറായാലും മതി, ഹമ്മറ് തന്നെ വേണമെന്ന് വാശി പിടിക്കരുത്.

4. പ്രേമം എലിപ്പെട്ടിക്കകത്തിരിക്കുന്ന പഴവും കല്യാണം എലിപ്പെട്ടിയും ആണ്.

പ്രേമം ഇല്ലാത്തവര്‍ എലിപ്പെട്ടിക്കകത്ത് ഇരിക്കുന്ന സുന്ദരമായ തേങ്ങാകൊത്തിനേയും പഴത്തിനേയും നോക്കി വെള്ളമിറക്കുന്നു. അതു തിന്നാന്‍ ചെല്ലുമ്പോഴാണ് ട്രാപ്പില്‍ പെട്ട് പോവുന്നത്. പെട്ട് പൊയാല്‍ ഊരാന്‍ കുറച്ച് ബുദ്ധിമുട്ടും. കല്യാണം കഴിച്ചവര്‍ എലിപെട്ടിക്കകത്ത് പെട്ട് പോയതിനാല്‍ പിന്നെ പുറത്തേക്കിറങ്ങാന്‍ കഴിയാത്തത് കൊണ്ട് നിവ്രുത്തികേടായി കണക്കാക്കി സഹിക്കുന്നു എന്ന് മാത്രം. പെട്ട് പോയവരുടെ വിഷമം പുറത്തുള്ളവര്‍ മനസിലാക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു ദുഖസത്യം.

5. മൈക്കിള്‍ ജാക്സണ്‍ തുള്ളുന്നത് കണ്ട് മമ്മൂട്ടി തുള്ളരുത്. നടുവ് വെട്ടും!

ആരെയും അന്ധമായി അരാധിക്കരുത് അനുകരിക്കരുത്. നാടന്‍ വാറ്റില്‍ കളറ് ചേര്‍ത്താല്‍ വാറ്റ് 69 ആവില്ല! ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും പുലിയാണ്, ഓരുരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകളാണുള്ളത്, അത് കണ്ടെത്തി അതിലൂന്നി പ്രയത്നിക്കുമ്പോഴാണ് അക്ഷരാര്‍ഥത്തില്‍ പുപ്പുലി ആകുന്നത്. മഹാത്മാ ഗാന്ധി ജനിച്ചത് രാഷ്ട്ര പിതാവ് ആവാനല്ല, അദ്ദേഹത്തിന്റെ പ്രവ്രുത്തികളാണ് രാഷ്ട്രപിതാവാക്കിയത്. ഓരോ ഹ്രുദയ തുടിപ്പും അനന്തമായ സാദ്യതകളാണെന്ന് തിരിച്ചറിയുക. മറ്റുള്ളവരുടെ നന്മ ആത്മാര്‍ഥമായി ആഗ്രഹിച്ചാലെ സ്വയം നന്നാവൂ. കരിമീന്‍ ഫ്രൈയില്‍ മുള്ളുണ്ടെങ്കിലും കഴിക്കാന്‍ നല്ല ടേസ്റ്റ് അല്ലേ? അതുപോലെ എല്ലാ മനുഷ്യരിലും നല്ലതുണ്ട്. ഒരോ മനുഷ്യന്റെയും നന്മ മാത്രം കാണാന്‍ ശ്രമിക്കുക.

6. Yesterdays waste is todays special

കവലയില്‍ ചായക്കട നടത്തുന്ന കുഞ്ഞേപ്പ് ചേട്ടന്റെ മാര്‍കറ്റിങ്ങ് മന്ത്രയില്‍ നിന്നും ജോണിക്കുട്ടി ഉള്‍കൊണ്ടതാണിത്. വളിച്ച ചോറ് കൊണ്ട് പിറ്റേ ദിവസത്തെ അപ്പത്തിനരയ്ക്കുകയും, മിച്ചം വന്ന കറികള്‍ മിക്സ് ചെയ്ത് സാമ്പാറുണ്ടാക്കുകയും ചെയ്യുന്നതായിരുന്നു കുഞ്ഞേപ്പ് ചേട്ടന്റെ ട്രേഡ് സീക്രട്ട്. ഒറ്റനോട്ടത്തില്‍ ഉപകാരശൂന്യമെന്ന് തോന്നുന്ന സാധനങ്ങള് (മെറ്റീരിയലാണെങ്കിലും മനുഷ്യനാണെങ്കിലും) കൊണ്ട് ഉപകാരപ്രദമായ പല സംഭവങ്ങളും ഉണ്ടാക്കാനും ചെയ്യാനും പറ്റിയേക്കും. അങ്ങിനെയല്ലായിരുന്നുവെങ്കില്‍ ബയോ ഗ്യാസ് ഒന്നും കണ്ട് പിടിക്കില്ലായിരുന്നു.

7. ഓണ്‍സൈറ്റ് പോയി വന്നവന്‍ അഹങ്കരിക്കുന്നത് കണ്ട് എയര്‍ പോര്‍ട്ടില്‍ പോയി വന്നവന്‍ അഹങ്കരിക്കരുത്.

ട്രൌസറ് കീറും! അഹങ്കരിക്കുക എന്നുള്ളത് കാശുള്ളവന്റെ അവകാശമാണ്. അവന്മാരുടെ വിചാരം സ്വയം വല്യ സംഭവമാനെന്നും ബാക്കിയുള്ളവരൊക്കെ വെറും മൈഗുണേശന്മാരാണെന്നുമാണ്. അതവരുടെ വിദ്യാഭാസ കുറവായി കരുതി ക്ഷമിക്കുക, കാരണം അവര്‍ വെറും ചെറ്റകളാണ്. ചിലര്‍ ജന്മനാ ചെറ്റകളാണ്. പാരമ്പര്യമായി ചെറ്റത്തരം കിട്ടുന്നവരുണ്ട്. വേറെ ചിലര്‍ ജീവിക്കാന്‍ വേണ്ടി ചെറ്റകളാവുന്നു. അതുകൊണ്ട് അത് പോലുള്ള ജാടത്തെണ്ടികളുമായുള്ള കമ്പനി ഒഴിവാക്കുക, അവന്മാരുടെ വാല് കുഴലിലിട്ടാല്‍ കുഴല് വളയുമെന്നല്ലാതെ അവര് ഒരിക്കലും നേരെയാവില്ല. പ്രായത്തില്‍ ഇളയവരെ അംഗീകരിക്കുക, എല്ല് മൂപ്പിനെ ബഹുമാനിക്കുക. അഹങ്കാരം തലക്ക് പിടിച്ചാല്‍ അത് അധപതനത്തിന്റെ ആരംഭമായിരിക്കും. വിദ്യാഭാസമുള്ളവന്റെ ക്വാളിറ്റി ആണ് വിനയം.

8. മുട്ട പുഴുങ്ങുന്നതിന്റെ റിസൈപി അറിയാന്‍ യു ട്യൂബില്‍ നോക്കണമെന്നില്ല. മിസിസ് മാത്യൂവിന്റെ ബുക്ക് വായിച്ചാലും മതി.

എന്തിനും ഏതിനും ഗൂഗിളില്‍ തപ്പരുത്. കിട്ടുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല. ആധികാരികമായിട്ടുള്ള അറിവാണ് ആഗ്രഹിക്കുന്നതെങ്കില്‍ പുസ്തകം തന്നെയാണ് നല്ലത്. ആള്‍ക്കാരുടെ മുന്നില്‍ ആളാവാന്‍ വേണ്ടി വായില്‍ വരുന്ന പൊട്ടത്തരം അതേപടി വിളിച്ച് കൂവരുത്. അനാവശ്യമായി വ്യവസ്ഥാപിതമായ ഒന്നിനേയും ചോദ്യം ചെയ്യുകയും അരുത്, ഉത്തരം കിട്ടിയെന്ന് വരില്ല. അല്ലെങ്കില്‍ പെണ്ണൂങ്ങള്‍ ഇടുന്ന ജീന്‍സില്‍ സിബ്ബിന്റെ ആവശ്യകത മുതല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ക്യാഷ് പ്രൈസ് കിട്ടിയ പൈസ അവരെങ്ങനെ ചിലവാക്കുന്നു എന്ന് വരെ ചോദ്യം ചെയ്യപ്പെട്ടേക്കും. ലോജിക്കില്ലാത്ത മാജിക് പോലെയാണ് ജീവിതവും.

9. റബര്‍ കത്തി കൊണ്ട് പുറം ചൊറിയരുത്. തൊലി പോവും.


ചൊറിച്ചിലിനുള്ള ഏറ്റവും നല്ല മരുന്ന് ചൊറിയുക എന്നുള്ളത് തന്നെ. പക്ഷെ ഇവിടെ പുറം ചൊറിയുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സുഖിപ്പിക്കലാണ്. എല്ലാവരെയും സുഖിപ്പിക്കാന്‍ നോക്കരുത്, ആരയും അധികമായി പുകഴ്ത്തരുത്, സ്വന്തം വ്യക്തിത്വം അടിയറവ് വെക്കരുത്. സോപ്പിട്ടോ പക്ഷെ പതപ്പിക്കരുത്! ബേസിക്കലി എല്ലാവരും മനുഷ്യര്‍ തന്നെയാണ്. അര്‍ഹിക്കാത്ത സ്ഥാനം ആര്‍ക്കും കൊടുക്കരുത്. ആല്‍ബര്‍ട്ട് ഐന്‍‌സ്റ്റൈന്‍ വേറെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ വേറെ. ഇഷ്ടമില്ലാത്ത കാര്യത്തിന് ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ “പോയി പണി നോക്കടാ പുല്ലേ“ എന്ന് വളരെ സൌമ്യമായി പറയുക.

10. കരിയറാണ് കഞ്ഞി.അപ്രെയിസലാണ് പയറ്.

പക്ഷെ പറഞ്ഞ കാശ് കിട്ടിയില്ലെങ്കില്‍ അടുത്ത കമ്പനി നോക്കുക. കഞ്ഞിയില്‍ പാറ്റ വീഴുന്ന പണികള്‍ ഓഫ്ഫിസില്‍ ഇരുന്ന് എടുക്കരുത്. AGE QUOD AGIS. കിട്ടുന്ന കാശിനോട് ആത്മാര്‍ഥത കാണിക്കണം. അല്ലെങ്കില്‍ “പണി” കിട്ടാന്‍ ചാന്‍സ് ഉണ്ട്. നമ്മുടെയൊക്കെ ജീവിതം റ്റോപ് അപ് ഓപ്ഷന്‍ ഇല്ലാത്ത പ്രിപെയിഡ് റീ ചാര്‍ജ് കാര്‍ഡ് പോലെയാണ്. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെയൊക്കെ വാലിഡിറ്റി തീരും. ഉള്ളിടത്തോളം കാലം അര്‍മാദിക്കുക. എന്ന് കരുതി വല്ലോന്റേം നെഞ്ചത്ത് കയറി ആവരുത് നമ്മുടെ അര്‍മാദം.

(തീര്‍ന്നിട്ടില്ല, ബാക്കി പിന്നെ)

Tuesday, August 4, 2009

എന്നീസി 6 (എന്നെ പ്രേമിച്ച പെണ്ണ്)

[ചരിതം സോ ഫാര്‍]

ഉച്ച കഴിഞ്ഞത്തെ പ്രോഗ്രാമിങ്ങ് ക്ലാസിലിരിന്നാല്‍ തല “കുലച്ച ഏത്ത വാഴ“ പോലെയാകും. മുട്ട് കൊടുത്തില്ലെങ്കില്‍ പെടന്ന് പോവുന്ന അവസ്ഥ.

കാരണം "C" എന്ന ലഗ്വേജില്‍ സംഗീതമില്ല സാഹിത്യമില്ല, മനുഷ്യന്റെ ജീവിതത്തിലുപകരിക്കുന്ന ഒരു പ്രോഗ്രാമോ ഇന്ററസ്റ്റിങ്ങായ ഫങ്ക്ഷന്‍സോ ഇല്ല. (ആത്മാര്‍ഥ പ്രോഗ്രാമേഴ്സ് എന്നോട് ക്ഷമിക്കുക) ക്യാന്റീനിലെ ഫുഡ് ആണോ അതോ പ്രോഗ്രാമിങ്ങ് പഠിപ്പിക്കുന്ന മാഷടെ ശബ്ദമാദുര്യമാണോ കള്‍പ്രിറ്റ് എന്നറിയില്ല, പ്രോഗ്രാമിങ്ങ് ക്ലാസിലിരിക്കുമ്പോ കണ്‍പോളകള്‍ക്ക് കിലോ കണക്കിന് തൂക്കം വെക്കും. ഒരു പുഷ് ബാക്ക് സീറ്റും കൂടി ഉണ്ടായിരുന്നെങ്കില്‍ ജോറായേനെ. യാതൊരു വികാരങ്ങളുമില്ലാത്ത ഒരു വിഷയമായിരുന്നു എനിക്ക് പ്രോഗ്രാമിങ്ങ്. അതുകൊണ്ട് തന്നെ ഞാനും പ്രോഗ്രാമിങ്ങും അരിവാള്‍ ചുറ്റിക നക്ഷത്രവും താമരയും പോലെ ഒരിക്കലും ഒത്ത് പോവാന്‍ പറ്റാത്ത ഒരു കോമ്പിനേഷന്‍ ആണ്. അന്നും ഇന്നും. സ്വഭാവികമായും ഇത്തരം ക്ലാസുകളില്‍ ശരീരം ക്ലാസിലുണ്ടാവുമെങ്കിലും മനസ് ലോജിക്കും സിന്റാക്സും ഒന്നും ഇല്ലാത്ത ഒരു ലോകത്ത് അലഞ്ഞ് നടന്നു.

അങ്ങിനെ ഒരു പ്രോഗ്രാമിങ്ങ് ക്ലാസ്സില്‍ അലഞ്ഞ് അലഞ്ഞ് അറിയാതെ ആടി തല ജനലിലിടിച്ച് ബോധം വന്നപ്പോഴാണ് ഒരൈഡിയ തലയില്‍ മിന്നിയത്. (അല്ലെങ്കിലും ഇടക്കിടക്ക് കിട്ടേണ്ടത് കിട്ടിയാലേ തോന്നേണ്ടത് തോന്നൂ) - പ്രേമത്തിന്റെ ആഴം അളക്കുന്ന ഒരു മെഷീന്‍‍! ക്യാമ്പസില്‍ പ്രണയിക്കുന്നവര്‍ക്ക്, പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക്, അത് തുറന്ന് പറയാന്‍ പറ്റാത്തവര്‍ക്ക് തങ്ങളുടെ പ്രണയം എത്ര മാത്രം സക്സസ്സ് ആവും എന്ന് പ്രവചിക്കാന്‍ ഒരു കൊച്ച് സോഫ്റ്റ്വേര്‍.

പഠിച്ചത് പ്രയോഗത്തില്‍ വരുത്തുമ്പോഴാണല്ലോ വിദ്യാഭാസം കൊണ്ടുള്ള വിളവെടുപ്പ് നടക്കുന്നത്.

പക്ഷെ എന്റെ പരിമിതമായ അറിവ് വെച്ച് ഇത് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടും. എന്നോര്‍ത്ത് വിട്ട് കളയാന്‍ പറ്റില്ലല്ലോ. എറിയാനറിയാത്തവന് ദൈവം വടി കൊടുത്തില്ലെങ്കില്‍ കിട്ടിയ വടി കൊണ്ട് ഏറ് പഠിക്കുക തന്നെ. പിന്നെ ഇതെങ്ങനെ ചെയ്യാം എന്നത് ഒരു സെക്കന്ററി തോട്ടായി മനസില്‍ നിലകൊണ്ടു.

ആവശ്യമാണല്ലോ സ്രുഷ്ടിയുടെ അമ്മച്ചി!

ഇതിന് പിന്നില്‍ വേറൊരു ഗുട്ടന്‍സ് കൂടി ഉണ്ടായിരുന്നു. വേറുതെ നമ്മളെന്തിനാ വല്ലോന്റേം പ്രേമം ഫ്രീയായിട്ട് അളന്ന് കൊടുക്കുന്നേ. ഇതിന്റെ പ്രധാന ഉദ്ദേശ്യം കാമുകീകാമുകന്മാരുടെ മനസിലിരിപ്പ് അറിയുക എന്നുള്ളതായിരുന്നു. ആരുടെയൊക്കെ പേരുകള്‍ ആര് എപ്പൊ അടിച്ചു എന്നുള്ളത് അവരറിയാതെ ഒരു ഹിഡന്‍ ഫയലിലേക്ക് സ്റ്റോറ് ചെയ്യപ്പെടും. നമ്മളെ കൊണ്ട് ഇങ്ങനത്തെ കൊച്ച് കൊച്ച് ഉപകാരങ്ങളല്ലേ ചെയ്ത് കൊടുക്കാന്‍ പറ്റൂ.

ഗസറ്റഡ് ഓഫീസറുടെ സിഗ്നേച്ചര്‍ വാങ്ങിക്കാ‍ന്‍ പറഞ്ഞ് വിട്ടപ്പോ ബീവറേജസീന്ന് സിഗ്നേച്ചര്‍ വാങ്ങിച്ചവനാണ്, പേറ്റന്റ് ഫയല്‍ ചെയ്യാന്‍ പുതിയ ഐഡിയ ഉണ്ടാക്കാന്‍ പറഞ്ഞപ്പോ ഐഡിയ ഉണ്ടാക്കാനുള്ള സോഫ്റ്റ്വേര്‍ ഉണ്ടാക്കാന്‍ പറഞ്ഞവനാണ്... ആ നമ്മളോടാ കളി.

പിറ്റേ ദിവസം രാവിലെ ആഡ്യന്റെ ഷേപ്പില്‍ പിങ്ക് കളറില്‍ ഒരു ഐക്കണ്‍ സകല ലാബിലെയും ഡെസ്ക് ടോപ്പിലെ മൈ കമ്പ്യൂട്ടര്‍ ഐക്കണ് താഴെ പ്രത്യക്ഷപ്പെട്ടു - “ലൌ കാല്‍കുലേറ്റര്‍“

വന്നവനും പോയവനും ഒക്കെ ചുമ്മാ ഞെക്കി നോക്കി. ചുമ്മാ ഞെക്കി നോക്കിയവനൊക്കെ ആരും കാണാതെ താന്താങ്ങളുടെ സ്വപ്നസുന്ദരിമാരുടെ പേര് ട്രൈ ചെയ്തു. എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?

റബറ് വെട്ട് കഴിഞ്ഞ് പാലെടുക്കാന്‍ പോവുന്ന പോലെ ദിവസവും രാത്രിയില്‍ ആ ഹിഡന്‍ ഫയല്‍ ഫ്ലോപ്പി ഡിസ്കില്‍ കോപ്പി ചെയ്ത് ഹോസ്റ്റലില്‍ കൊണ്ട് വരും. പെണ്‍പിള്ളേരുടെ മുഖത്ത് പോലും നോക്കാതെ നടന്നിരുന്ന പല മര്യാദ രാമന്മാരുടെയും ഉള്ളിലിരുപ്പ് ഇതോടെ വെളിച്ചത്തായി. ബാലറ്റ് പെട്ടി തുറന്ന് വോട്ടുണ്ണൂമ്പോ എല്ലാവരും ട്യൂണ്‍ ചെയ്യുന്നത് ഒന്നോ രണ്ടോ സ്റ്റേഷനിലേക്ക് മാത്രം. ഇസ്പേഡ് ഏഴാം കൂലികള്‍ക്കും വേണ്ടത് റാണിമാരെ. വേറെ ചിലര്‍ക്ക് പ്രേമം ഐശ്വര്യ റായിയോട്, ചിലര്‍ക്ക് കമ്പ്യൂട്ടറ് പഠിപ്പിക്കുന്ന ചെറുപ്പക്കാരി ടീച്ചറോട്, ചിലര്‍ക്ക് ലേഡി വാര്‍ഡനോട്...കലികാലം! സാനിയ മിര്‍സയോട് പ്രേമം തോന്നുന്നത് മനസിലാക്കാം പക്ഷെ സെറീന വില്ല്യംസിനോട് അങ്ങിനെ തോന്നിയാല്‍? ഓരോരുത്തന്മാരുടെ സൌന്ദര്യ ബോധം. കഷ്ടം. പെണ്ണ് കിട്ടാത്തവന്‍ ഇങ്ങനെയും ഡെസ്പരേറ്റ് ആവോ? വളരെ പരിമിതമായ മിസ് വേള്‍ഡ് മാര് ഉള്ള ക്യാമ്പസില്‍ ഒരാളെ വളക്കുക എന്ന് പറഞ്ഞാല്‍ അത് അക്വേറിയത്തില്‍ ചൂണ്ട ഇടുന്ന എടപാടായിരിക്കും. സ്വഭാവികമായും ഹോസ്റ്റലില്‍ താമസിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഇങ്ങനെ ഒക്കെ തോന്നിയില്ലെങ്കിലേ പറയാനുള്ളൂ.

പക്ഷെ അതിലും വല്യൊരു ഞെട്ടിക്കുന്ന രഹസ്യം ആ ഫയലില്‍ ഉണ്ടായിരുന്നു. എന്റെ മനസിന്റെ മണിച്ചെപ്പില്‍ ഗോദറേജ് പൂട്ടിട്ട് പൂട്ടിയ ആ ഫീകര രഹസ്യം ഞാന്‍ ഇവിടെ വെളിപ്പെടുത്തട്ടെ. ഇത്രയും വല്യ വെളിപാട് വെളിപാടിന്റെ പുസ്തകത്തില്‍ പോലും ഉണ്ടാവില്ല!

ഭൂരിപക്ഷം ആണ്‍കുട്ടികളുടെ സ്വപ്നസുന്ദരിയും ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ചിരിക്കുന്നു. ആ പുള്ളിക്കാരു ട്രൈ ചെയ്തത് എന്റെ പേരും. (സത്യമായിട്ടും!!!)

ബ്രാന്‍ഡികുപ്പികകത്ത് തീപ്പെട്ടി കൊള്ളി ഉരച്ചിട്ടത് പോലെ മനസൊന്ന് കാളി. അസാധാരണം, അവിസ്മരണീയം, അവിശ്വസനീയം, ആകസ്മികം, അര്‍മാദത്തിന് ഇതില്‍ കൂടുതല്‍ ഇനിയെന്ത് വേണം? എനിക്ക് അവളെയും ഒരു നോട്ടമുണ്ടായിരുന്നു!

എഞ്ചീനീയറ് എഛിച്ചതും മാനേജറ് കല്പിച്ചതും ഓണ്‍സൈറ്റ്!

“ഈ ബുദ്ധി എന്താ കര്‍ത്താവേ എനിക്ക് നേരത്തെ തോന്നാത്തത്? നീ കലക്കീടാ മോനെ...“ എന്റെ തോളില്‍ തട്ടി ഞാന്‍ എന്നെ ആത്മപ്രശംസിച്ചു. പത്താണുങ്ങള്‍ക്ക് ഒരു പെണ്ണ് എന്ന ആനുപാതകത്തില്‍ ആണ്‍-പെണ്‍ പോപുലേഷന്‍ ഉള്ള ക്യാമ്പസില്‍ എന്നോട് ഇഷ്ടം തോന്നുക എന്ന് പറഞ്ഞാല്‍...എനിക്ക് എന്നോട് തന്നെ അസൂയ തോന്നിയ അപൂര്‍വം നിമിഷങ്ങളിലൊന്ന്

‍നിന്റെ നോട്ടത്തിനും ചിരിക്കും ഇങ്ങനെ ഒരര്‍ഥം കൂടി ഉണ്ടായിരുന്നല്ലേ...യൂ സ്മാര്‍ട്ട് ഗേള്‍? ഞാനായിരുന്നൊ നിന്റെ ഏദം തോട്ടത്തിലെ ആദം? ഞാനായിരുന്നോ നിന്റെ റൊമാന്റിക് സ്വപ്നങ്ങളിലെ റോമിയോ? ഇതുകൊണ്ടായിരുന്നോ ഞാന്‍ ക്യാന്റീനില്‍ ഇരിക്കാറുള്ള സീറ്റിനു ഓപ്പസിറ്റ് ആയിട്ട് നീ സ്ഥിരം സീറ്റ് പിടിക്കുന്നത്? എന്നെ കാണിക്കുവാനായിരുന്നോ നീ അര ഇഞ്ച് കനത്തില്‍ മുഖത്ത് ഡിസ്റ്റമ്പര്‍ അടിച്ച് വരുന്നത്? എന്നെ കാണിക്കാന്‍ വേണ്ടി ആയിരുന്നോ നീ ടൈറ്റ്
വേഷങ്ങള്‍ ഇട്ട് നടന്നിരുന്നത്? അത്രയും ടൈറ്റ് ജീന്‍സും ടീഷര്‍ട്ടും ഒക്കെ ഇട്ട് നടന്നാല്‍ ശരീരത്തില്‍ രക്തയോട്ടം ഉണ്ടാവുമോ? ഇനിയും നീ മനസിലാക്കിയില്ലേ തൊലിവെളുപ്പിലല്ല മനസിലാണ് സൌന്ദര്യമെന്ന്. Beauty is only skin deepmy dear.. നിന്നെ എന്റെ കൈയിലോട്ടൊന്ന് കിട്ടികോട്ടെ എല്ലാം ഞാന്‍ പഠിപ്പിച്ച് തരുന്നുണ്ട്. എന്നോടുള്ള ഇംഗിതം എപ്പോഴെങ്കിലും തുറന്ന് പറഞ്ഞിരുന്നെങ്കില്‍ സ്പോട്ടില് ഞാന്‍ നിന്നെ കെട്ടില്ലായിരുന്നോ? നിനക്കറിയാവോ നീ ആ പാത്
വേയില്‍ കൂടി നടക്കുമ്പോ ഒരൊറ്റ ബോള് പോലും ബാസ്കറ്റിനുള്ളില്‍ പോയിട്ടില്ല. (അല്ലെങ്കില്‍ കുറെ അങ്ങ് ഒണ്ടാക്കിയേനെ എന്ന് പറയരുത്)

നമ്മുടെ ആദ്യ രാത്രിയില്‍ പാലിന് പകരം മോരും വെള്ളം ആക്കിയാലോ? അതാവുമ്പോ കെട്ടിറങ്ങാനും നല്ലതാ. എല്ലാം നിന്റെ ഇഷ്ടം പോലെ. ഇനി മുതല്‍ നിന്റെ ഇഷ്ടങ്ങളാണ് എന്റെ ഇഷ്ടം, വേണ്ടാതീനം ഒന്നും ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല ഈ കുട്ടിയേട്ടന്‍. അത് നീ മനസിലാക്കണം.

അങ്ങിനെ അങ്ങിനെ ഒരുപാട് ഒരുപാട് സുന്ദരമായ ചോദ്യങ്ങളും ചിന്തകളും ഔട്ടര്‍ റിങ്ങ് റോഡിലൂടെ കേസാര്‍ട്ടീസീ വോള്‍വോ വന്ന് പോണ പോലെ എന്റെ മനസില്‍ വന്ന് പോയിക്കൊണ്ടിരുന്നു.

കഞ്ഞിക്കലത്തിനടിയിലെ കരി പോലെ ഒരിക്കലും മായ്ച്ച് കളയാനാവാത്തവിധം നിന്റെ മുഖം എന്റെ ഹ്രുദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ഇനി നീയില്ലാത്ത ജീവിതം എനിക്ക് എയര്‍ ഇല്ലാത്ത ടയറ് പോലെയാണ്. ഇന്ന് മുതല്‍ എന്റെ ജീവിതത്തിലെ മഹിളാ രത്നവും ഗ്രഹലക്ഷ്മിയും വനിതയും ഫെമിനയുമൊക്കെ നീ മാത്രമാണ്.

ഈ പ്രേമം വളര്‍ന്ന് വലിയൊരു വ്രുക്ഷമാവും. അതില്‍ പൂക്കള്‍ വിരിയുകയും കിളികള്‍ ചേക്കേറുകയും ചെയ്യും. അപ്പോള്‍ അതിലൊരു ആണ്‍കിളി പെണ്‍കിളിയോട് ചോദിക്കും “എന്റെ സാമ്രാജ്യത്തിലെ രാഞ്ജിയായി ഭവതിയെ ഞാന്‍ വാഴിക്കട്ടെ“ എന്ന്

“ആരടെ വാഴവിത്തിന്റെ കാര്യമാടാ നീയി പറയുന്നേ?“ മറുപടി പറഞ്ഞത് എന്റെ സൈഡിലിരുന്നവനാണ്. ഞാന്‍ ഞെട്ടിയെഴുന്നേറ്റു. “ക്ലാസിലിരുന്ന് ഉറങ്ങുന്നതും പോരാഞ്ഞ് പിച്ചും പേയും പറയുന്നോ?“ അവന്‍ കൂട്ടി ചേര്‍ത്തു.

“ക്ലൈമാക്സ് നശിപ്പിച്ചല്ലോടാ നാറീ...“വലത്തെ കവിളിലൂടെ ഒലിച്ചിറങ്ങിയ ഈത്ത തുടച്ച് മാറ്റിക്കൊണ്ട് ഞാനവനോട് പ്രതികരിച്ചു. തീയറ്ററിലാണെങ്കില്‍ പടത്തിന്റെ ക്ലൈമാക്സില്‍ കറന്റ് പോയാല്‍ കൂവാം, വീട്ടിലാണെങ്കില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനെ തെറി വിളിക്കാം. പക്ഷെ സ്വപ്നത്തിന്റെ ക്ലൈമാക്സ് മിസ്സ് ആയാല്‍ ആരോട് പറയാന്‍?

വെളുപ്പാങ്കാലത്ത് കണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമായിരിക്കും. പക്ഷെ ക്ലാസ് റൂമില്‍ ഇരുന്ന് കാണുന്നത് ഫലിക്കുമെന്ന് പ്രതീക്ഷിക്കരുത്. “വിടരാതെ വാടിക്കരിഞ്ഞ പ്രതീക്ഷകളുടെ അസ്ഥിമാടങ്ങള്‍ ഓരോ ഹ്രുദയത്തിലും കാണാം“ എന്ന് എം.ടി.വാസുദേവന്‍ നായര്‍ സാറ് പറഞ്ഞത് എത്ര സത്യം.

ഇനി റിയാലിറ്റി:
ഇതില്‍ ലൌ കാല്‍കുലേറ്ററും ബാക്ക് അപ് ഫയലും ഒക്കെ നടന്ന സംഭവങ്ങളാണ്. അത് എന്റെ ഐഡിയ ആയിരുന്നില്ല എന്ന് മാത്രമല്ല അങ്ങിനെ ഒരു പ്രോഗ്രാമെഴുതാനുള്ള കഴിവ് അന്നെനിക്കില്ലായിരുന്നു.(എന്ന് കരുതി ഇന്ന് അങ്ങിനെ ഒന്നെഴുതാന്‍ പറ്റുമെന്ന് തെറ്റിദ്ധരിക്കരുത്) ഇതിന് പിന്നിലെ പ്രോഗ്രാമര്‍ എന്റെ അടുത്ത സുഹ്രുത്തായിരുന്നത് കൊണ്ട് ആ ഡാറ്റാബേസിലേക്ക് എനിക്കും ആക്സസ്സ് ഉണ്ടായിരുന്നു. എന്തിറച്ചിയാണെങ്കിലും ഉപ്പും മുളകും ഒന്നുമില്ലാതെ പച്ചക്ക് തിന്നാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ച് മസാല എന്റെ കൈയീന്ന് ഇട്ടു എന്ന് മാത്രം. കഥയ്ക്ക് ഒരേസമയം ചരിത്രത്തോടും (സത്യം) ക്രിയേറ്റിവിറ്റിയോടും നീതി പുലര്‍ത്താന്‍ ബുദ്ധിമുട്ടാണ്.(കട്: സുനീഷ് തോമസ്) പിന്നെ ഇങ്ങനെയൊക്കെ സ്വപ്നം കാണാന്‍ ആരോടും അനുവാദം ചോദിക്കണ്ടല്ലോ. കാശ് മുടക്കും ഇല്ല.

(തുടരും)